സഹാബികൾ ശിയാ വീക്ഷണത്തിൽ
അബ്ദുറഹ്മാൻ ആദൃശേരി
അന്ത്യപ്രവാചകനായി അല്ലാഹു നമ്മുടെ നബിയെ തെരഞ്ഞെടുത്തതു പോലെ നബി തിരുമേനിയുടെ സഹചരന്മാരായി അവിടുത്തെ സഹാബത്തിനെയും തിരഞ്ഞെടുത്തു. അല്ലാഹു ഖുർആനിൽ അവരെ വാഴ്ത്തി പറയുകയും അവരെ പിൻപറ്റാൻ ആഹ്വാനം ചെയ്യുകയും, അവര്‍ ഏറ്റവും ഉത്തമ സമൂഹമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

തിരുമേനി അവരെ പുകഴ്ത്തുകയും അവരുടെ മഹത്വങ്ങള്‍ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. എൻെറ തലമുറയാണ് ഉത്തമ സമുദായം എന്ന് പറഞ്ഞ തിരുദൂതര്‍, അവരെ സ്നേഹിക്കാന്‍ കല്പിക്കുകയും അവരെ വെറുക്കുന്നതും ഭത്സിക്കുന്നതും ഏതെങ്കിലും തരത്തില്‍ അവരെ വിഷമിപ്പിക്കുന്നതും വിലക്കുകയും ചെയ്തു.
തൻ്റെ സഹാബത്തിൻ്റെ വിഷയത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക, എൻ്റെ സ്വഹാബത്തിൻ്റെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തനിക്കു ശേഷം നിങ്ങള്‍ അവരെ വേട്ടയാടരുത്, അവരെ ആരെങ്കിലും സ്നേഹിക്കുന്നുവെങ്കിൽ, എന്നോടുള്ള സ്നേഹത്തിൻ്റെ പേരിലാണവരെ സ്നേഹിക്കുന്നത്. അവരെ ആരെങ്കിലും വെറുക്കുന്നുവോ എന്നോടു വെറുപ്പുള്ളതു കൊണ്ടാണവരെ വെറുക്കുന്നത്. അവരെ വിഷമിപ്പിക്കുന്നവര്‍ എന്നെയാണ് വിഷമിപ്പിക്കുന്നത്. എന്നെ വിഷമിപ്പിക്കുന്നവര്‍ അല്ലാഹുവിനെയാണ് ഉപദ്രവിക്കുന്നത്. അല്ലാഹുവിനെ ഉപദ്രവിക്കുന്നവനെ അവന് പിടികൂടിയേക്കാം. (അഹ്മദ്)
ആദ്യകാല മുസ്ലിംകള് സ്വഹാബികളെ ഇഷ്ടപ്പെടുകയും ആദരിക്കുകയും അവരുടെ മഹത്വം അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു. എല്ലാ സ്വഹാബികളും വിശ്വസ്തരാണന്നാണ് നാം വിശ്വസിക്കുന്നത്. അവരെ സ്നേഹിക്കുകയും ആദരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും വേണം. അവരെ ചീത്ത വിളിക്കുന്നത് വലിയ പാതകമാണ് എൻ്റെ സ്വഹാബികളെ ചീത്ത വിളിക്കരുത് (ബുഖാരി) എന്ന് തിരുമേനി കൽപ്പിച്ചിട്ടുണ്ട്. തിരുമേനി ഇഷ്ടപ്പെട്ടവരെ നാം ഇഷ്ടപ്പെടണം. ഉൽക്കൃഷ്ടമായതിനെയല്ലാതെ അവിടുന്ന് ഇഷ്ടപ്പെടുകയില്ല. നാം ഉഹ്ദ് മലയോളം പുണ്യം ചെയ്താലും അവര്‍ ഒരു മുദ്ദോ സാഓ സദഖ ചെയ്തതിന് തുല്യമാവുകയില്ല. നാം ജീവിതകാലം മുഴുവന്‍ സ്വദഖ ചെയ്താലും അവര്‍ സ്വദഖയായി നൽകിയ ഒരു കാരക്കച്ചീളിന് തുല്യമാവുകയില്ല. പ്രമാണങ്ങൾക്ക് വിരുദ്ധമായ ദീനില്‍ അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യങ്ങൾക്ക് നിരക്കാതെയോ അവരിൽപ്പെട്ട ഒരാളെ ചീത്ത വിളിച്ചാല്‍ അത് മതനിഷേധമായി തീരുന്നതാണ്.
സ്വഹാബികള്‍ മുഴുവന്‍ കാഫിറുകളും മുർത്തദ്ദുകളുമായിട്ടുണ്ടെന്ന് പറയുന്നവര്‍ സത്യനിഷേധികളാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം, ശൈഖാനിയെ (അബൂബക്കര്‍, ഉമര്‍) കാഫിറാക്കുന്നവരും മതത്തില്‍ നിന്ന് പുറത്താണെന്നാണ് പണ്ഡിതാഭിപ്രായം. കാരണം അവര്‍ സ്വർഗാവകാശികളും ഉന്നത സ്ഥാനീയരുമാണെന്ന കാര്യം ഹദീസില്‍ വന്നതാണ്. വിശുദ്ധയും പതിവ്രതയുമായ മുസ്ലിംകളുടെ മാതാവ് ഹസ്രത്ത് ആഇശ(റ)യെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്നവര്‍ കാഫിറുകളാണെന്ന കാര്യത്തില്‍ സംശയമില്ല; കാരണം അല്ലാഹു അവരുടെ നിരപരാധിത്വം സംശയമില്ലാത്ത വിധം വിശുദ്ധ ഖുർആനില്‍ പ്രഖ്യാപിച്ചതാണ്.
ശിയാക്കള്‍ മാത്രമാണ് സഹാബത്തിൻ്റെ മഹത്വം അംഗീകരിക്കാത്തവര്‍, അവര്‍ സഹാബികളുടെ ചരിത്രം വികൃതമാക്കുകയും അവരുടെ ശോഭനമായ ജീവിതത്തെ തമസ്കരിക്കുകയും, അവരെ ചതിയന്മാരും വഞ്ചകന്മാരുമായി മുദ്ര കുത്തുകയും സ്വർഗം കൊണ്ട് സന്തോഷവാർത്ത ലഭിച്ച അവരെ കാഫിറാക്കാന്‍ ധൃഷ്ടരാവുകയും ചെയ്തു.
ശൈഖുല്‍ ഇസ്ലാം പറഞ്ഞത് എത്ര ശരിയാണ്. “രണ്ട് കാര്യത്തില്‍ ക്രൈസ്തവരും ജൂത്മാരും റാഷിദികളെക്കാള് ശ്രേഷ്ഠരാണ്. നിങ്ങളുടെ മതത്തില്‍ ഏറ്റവും മഹത്വമുള്ളവര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍, ജൂതന്മാര് പറഞ്ഞത് മൂസയുടെ അനുചരന്മാര് എന്നായിരുന്നു, ക്രിസ്ത്യാനികളോട് ചോദിച്ചപ്പോള്‍ യേശുവിൻ്റെ അപ്പോസ്തലന്മാര് എന്നായിരുന്നു മറുപടി. നിങ്ങളുടെ മതത്തില്‍ ഏറ്റവും നികൃഷ്ടര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ മുഹമ്മദ് നബിയുടെ സ്വഹാബികള്‍ എന്നായിരുന്നു ശിയാക്കളുടെ ഉത്തരം. അവർക്ക് പൊറുക്കലിനെ തേടാന്‍ അല്ലാഹു കല്പിച്ചു. എന്നാല്‍ ശിയാക്കൾ അവരെ ചീത്ത വിളിച്ചു.” (മിൻഹാജുസ്സുന്ന 1/27). ശീഇസത്തിന് വിത്തിട്ട ഇബ്നു സബഅ് തന്നെയാണ് ആദ്യമായി സ്വഹാബികളെ തെറിവിളിക്കുന്നതിനും കാഫിറാക്കുന്നതിനും തുടക്കം കുറിച്ചത്. വളരെ സമർത്ഥമായി ഈ വാദം പ്രചരിപ്പിച്ചതിനാല്‍ സുന്നികളില്‍ പെട്ട പലരും വികലമാക്കപ്പെട്ട ഇസ്ലാമിക ചരിത്രത്തിൻ്റെ സ്വാധീനം നിമിത്തം സ്വഹാബികളെ കുറിച്ച് തെറ്റിദ്ധാരണയില്‍ അകപ്പെടാനും അവരെ അവമതിപ്പോടെ കാണാനും ഇടവന്നിട്ടുണ്ടെന്നത് വളരെ ദുഃഖകരമാണ്. ഇറാന് വിപ്ലവ വിജയത്തിന് ശേഷം പ്രമാണങ്ങളെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത പലരും ചിന്താപരമായ അപഥസഞ്ചാരം കാരണം സാംസ്കാരിക ശീഇസം പലരെയും വേട്ടയാടുകയും സ്വഹാബാനിന്ദ പലരുടെ മനസിലും വേരോടുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ വിശ്വാസി ഒരിക്കലും സ്വഹാബികളുടെ മഹത്വത്തില്‍ സംശയിക്കുകയില്ല. അല്ലാഹു തിരുദൂതരുടെ അനുചരന്മാരായി അല്ലാഹു തിരഞ്ഞെടുത്തവരാണവര്‍, അവര്‍ തിരുമേനിയെ സത്യപ്പെടുത്തുകയും ശക്തി പകരുകയും സഹായിക്കുകയും അദ്ദേഹം കൊണ്ടുവന്ന പ്രകാശത്തെ പിന്തുടരുകയും ചെയ്തു. അല്ലാഹുവിൻ്റെ ദീനിനോടു ആത്മാർത്ഥത പുലർത്തിയ അവര്‍ അതിൻ്റെ സംരക്ഷണത്തിനായി ആത്മാർപ്പണം നടത്തിയവരായിരുന്നു. രാജ്യങ്ങള്‍ ജയിച്ചടക്കുകയും ജനങ്ങൾക്ക് സന്മാർഗദീപം പകരുകയും ചെയ്തു. അങ്ങനെ അല്ലാഹുവിൻ്റെ തൃപ്തിക്കും സ്നേഹത്തിനും സ്വർഗത്തിനും അർഹ രായി. ആളുകൾക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ട ഉത്തമ സമൂഹമായി അല്ലാഹു അവരെ പരിചയപ്പെടുത്തി.
എന്നാല്‍, പ്രവാചകൻ്റെ വിയോഗത്തിന് ശേഷം ഈ മഹത്തുക്കള്‍ മൂന്ന് പേരൊഴികെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞു പോവുകയും അവിശ്വാസികളാവുകയും ചെയ്തു എന്നാണ് ഇമാമി ശിയാക്കള്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ശിയാ പണ്ഡിതന് തസത്തുരി പറയുന്നു – സന്മാർഗദർശനത്തിന് നിയോഗിക്കപ്പെട്ട മൂസ(അ)യെ പോലെ – അദ്ദേഹം മുഖേന ഇസ്രായീല്‍ വംശത്തില്‍ പെട്ട ധാരാളം പേര്‍ക്ക് സന്മാർഗം ലഭിച്ചു – എന്നാല്‍ അദ്ദേഹത്തിൻ്റെ ജീവിതകാലത്തു തന്നെ അവർ സന്മാർഗപാതയില്‍ നിന്നു വ്യതിചലിച്ചു. ഹാറൂന്‍ മാത്രമാണ് ഉറച്ചു നിന്നത്. അപ്രകാരം മുഹമ്മദ് നബി ആഗതനാവുകയും ധാരാളം പേര് അദ്ദേഹത്തില്‍ നിന്ന് സന്മാർഗം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അവിടുത്തെ വിയോഗത്തോടെ അവര്‍ അതില്‍ നിന്ന് പിന്തിരിഞ്ഞുപോയി. (ഇഹ്ഖാഖുൽ ഹഖ് 316). അലി(റ) മുഹമ്മദ് ഇബ്നു ബാവിര്, ജഅ്ഫര്‍ സാദിഖ്, മൂസ ഇബ്നു ജഅ്ഫര്‍(റ) എന്നിവരിലേക്ക് ചേർത്തി ഇത്തരം വ്യാജ നിവേദനങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കാണാം.
അലി(റ) പറയുന്നു. നബി(സ)യുടെ വിയോഗാനന്തരം നാലു പേരൊഴിച്ച് എല്ലാവരും മുർത്തദ്ദുകളായി (അല്കാരഫി 115) ശിയാക്കള്‍ തങ്ങളുടെ പേരില്‍ കെട്ടിച്ചമക്കുന്ന വ്യാജ വാർത്തകളെ സംബന്ധിച്ച് പ്രസ്തുത ഇമാമുകള്‍ ബോധവാന്മാരായിരുന്നു. അവര്‍ തങ്ങളുടെ നിരപരാധിത്വം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജഅ്ഫര്‍ സാദിഖ് പറയുന്നത് കാണുക. “അഹ്ലുബൈത്തില്‍ പെട്ട സത്യസന്ധരായ ഞങ്ങളെപ്പറ്റി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ നിന്ന് ഞങ്ങള്‍ സുരക്ഷിതരല്ല. ഞങ്ങളുടെ പേരില്‍ ആളുകൾക്കിടയില്‍ കള്ളം പ്രചരിപ്പിച്ച് അവര്‍ ഞങ്ങളുടെ സത്യസന്ധതയെ തകർക്കുന്നു.” (അഖ്ബാറുമഅ്രിഫത്തിരിജാല് തൂസി 316).
അല്ലാഹു സഹാബികളെ തൃപ്തിപ്പെട്ടുവെന്ന് ഒന്നിലധികം തവണ ഖുർആനില്‍ പരാമർശിച്ചുട്ടുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ഉൽബോധിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലോകം ഇന്നത്തെ നിലയില്‍ എത്തിയത് അവരുടെ ത്യാഗത്തിൻ്റെയും ആത്മാർപ്പണത്തിൻ്റെയും ഫലമായാണ്. അവര്‍ അവരുടെ ജീവനും സമ്പത്തും സന്താനങ്ങളും എല്ലാം ഈ മാർഗത്തിൽ ത്യജിച്ചു. ബൈഅത്തു രിദ്വാനില്‍ പങ്കെടുത്ത 1300 സഹാബികളെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നുവെന്ന കാര്യം ശിയാക്കള്‍ തന്നെ അംഗീകരിച്ചതാണ്. അല്ലാഹു തൃപ്തിപ്പെട്ടവര്‍ മതത്തില്‍ നിന്ന് പിൻവാങ്ങുന്നതെങ്ങനെ? തിരുമേനിയുടെ മരണശേഷം മുർത്തദ്ദുകളായെന്ന് മാത്രമല്ല അതില്‍ ഭൂരിപക്ഷവും തൻ്റെ ജീവിതകാലത്ത് മുസ്ലിംകളായി ചമയുകയും സത്യനിഷേധം ഉള്ളില്‍ ഒളിപ്പിച്ചു വെച്ചവരും കൂടിയായിരുന്നുവെന്നാണ് ശിയാ വിശ്വാസം. തസത്തൂരി തന്നെ പറയുന്നു: അവര്‍ (സഹാബികള്‍) മുസ്ലിംകളായിരുന്നില്ല. അവരില്‍ മിക്കവരും പ്രവാചകൻ്റെ പ്രതാപം കാംക്ഷിച്ചു കൊണ്ട് ഇസ്ലാമിന് കീഴടങ്ങിയവരായിരുന്നു. എപ്പോഴും കാപട്യത്തിൻ്റെയും ഭിന്നതയുടെയും ആഭരണമണിയാന്‍ പരുവപ്പെട്ടവരായിരുന്നു അവര്‍. (ഇഹ്ഖാഖുല്‍ ഹഖ് 3). എന്ത് പേരും പ്രശസ്തിയും സമ്പത്തും പ്രതാപവും സ്ഥാനമാനങ്ങളുമാണ് തിരുമേനിക്കുണ്ടായിരുന്നത്? തൻ്റെ ജനത ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കുകയും കൊലപ്പെടുത്താന്‍ പദ്ധതികളാവിഷ്കരിക്കുകയും ശാരീരികവും മാനസികവും സാമ്പത്തികവുമായെല്ലാം തന്നെ തകർക്കാന്‍ ശ്രമിക്കുകയും ചെയ്ത ഘട്ടത്തില്‍ എല്ലാം ബലി നൽകി പാറപോലെ തിരുമേനിയുടെ പിറകില്‍ ഉറച്ചു നിന്നവരാണവര്‍, എന്ത് ഭൗതിക പ്രലോഭനത്തിൻ്റെ പേരിലാണവര്‍ അങ്ങനെ ചെയ്തത്. അവര്‍ ആദർശം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ശത്രുക്കള്‍ എന്തെല്ലാം മോഹന വാഗ്ദാനങ്ങളാണവർക്ക് മുമ്പില്‍ പ്രഖ്യാപിപ്പിച്ചത്. ഇത് മുനാഫിഖുകളുടെ സ്വഭാവമാണോ? ആ മഹത്തുക്കള്‍ ശിയാക്കള്‍ ജൽപ്പിക്കുന്നതുപോലെ കപടന്മാരായിരുന്നോ?
ആദ്യകാലത്ത് ആത്മാർത്ഥത പുലർത്തുന്നവരെ മാത്രം കൂടെ നിർത്തൽ അപ്രായോഗികമായതു കൊണ്ടാണ് പ്രവാചകന് കപടന്മാരെ കൂടെ ചേർത്തതെന്നും അല്ലെങ്കില്‍ അലി, സല്മാലന്, അബൂദര് പോലെ വിരലിലെണ്ണാവുന്നവരെ കൊണ്ട് മാത്രം ജാഹിലിയ്യാ അധികാരക്കുത്തൊഴുക്കിനെ തടഞ്ഞു നിർത്താന്‍ കഴിയുമായിരുന്നില്ലെന്നുമാണ് സമകാലിക ശിയാ പണ്ഡിതന് ഹസന് ശിറാസി പറയുന്നത്. (അശആഉറുല് ഹുസൈനിയ 9).
ക്രമേണ അവരുടെ (സഹാബികള്‍) എണ്ണം വർദ്ധിക്കുകയും അതോടെ കപടന്മാരുടെ നേതാക്കൾക്ക് ഇസ്ലാമിൻ്റെ കേന്ദ്രസ്ഥാനങ്ങളില്‍ നുഴഞ്ഞു കയറാനും അതിൻ്റെ അസ്തിത്വത്തെ അപകടപ്പെടുത്തുന്ന അവസ്ഥയിലെത്തിക്കാനും കഴിയുമായിരുന്നു. എന്നാല്‍ അലി(റ) അതിനെ പ്രതിരോധിച്ചു. (അതേ പുസ്തകം 10) ഇവിടെ കപടന്മാരുടെ തലവന്മാര് എന്ന് ആഷേപിക്കുന്നത് അബൂബക്കര്‍, ഉമര്‍, ഉസ്മാൻ(റ)) എന്നിവരെയാണ്.
ഏതു വിധേനയും ഏതു തരക്കാരെയും കൂടെ കൂട്ടി അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിലായിരുന്നു പ്രവാചകന് താൽപര്യമെന്ന ധ്വനിയും ഈ വാചകത്തിലടങ്ങിയിട്ടുണ്ട്. ഇതിലും വലിയ പ്രവാചകനിന്ദ എന്താണുള്ളത്. ലോകശക്തികളായ ജാഹിലിയ്യത്തിനെ നേരിടാനാണത്രെ തിരുമേനി ഇങ്ങനെ ചെയ്തത്. നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും ധർമ്മസമരം ചെയ്യുകയും കഠിനമായി വർത്തിക്കുകയും ചെയ്യുക. (സൂറ. ബറാഅ 73) എന്നായിരുന്നു. തിരുമേനിയോടുള്ള അല്ലാഹുവിൻ്റെ ആഹ്വാനം.
നബിയുടെ സ്വഹാബികള്‍ ഈ സമുദായത്തിൻ്റെ രക്ഷകരും ശരീഅത്തിൻ്റെ വാഹകരും തലമുറകളിലേക്ക് ദീനിനെ കൈമാറിയവരുമാണ്. അവർക്ക് ആരുടെയെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ല. “ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ട ഉത്തമസമുദായമാണ് നിങ്ങള്‍” എന്നും “ജനങ്ങൾക്ക് സാക്ഷികളാകാന്‍ അല്ലാഹു നിങ്ങളെ നൈതികതയുള്ള സമൂഹമാക്കിയിരിക്കുന്നു”വെന്നും ഖുർആൻ തന്നെ പ്രശംസിച്ചവരാണവര്. ഹിജ്റ, ജിഹാദ്, നുസ്റ, ദീനിന് വേണ്ടിയുള്ള സമർപ്പണം, പിതാക്കളോടും മക്കളോടും വരെ ഏറ്റുമുട്ടിയത് അങ്ങേയറ്റത്തെ ഗുണകാംക്ഷ, ഈമാനിലും യഖീനിലുമുള്ള ശക്തി, കലർപ്പില്ലാത്ത വിശ്വാസം, അന്യൂനമായ നീതിബോധം. മുഴുവന്‍ പിൽക്കാലക്കാരിൽ നിന്നും മികച്ചു നിൽക്കാൻ അവർക്ക് മറ്റെന്തു വേണം?
അല്ലാഹുവും റസൂലും നീതിമാന്മാരെന്നും സത്യവാന്മാരെന്നും ഉല്കൃകഷ്ടരെന്നും മുദ്ര കുത്തിയവർക്ക് മറ്റാരുടെയും അംഗീകാരത്തിൻ്റെ ആവശ്യമില്ല. സഹാബികളും നീതിബോധത്തില്‍ മറ്റുള്ളവരെപ്പോലെ തന്നെയാണെന്നാണ് ശിയാക്കള്‍ പ്രചരിപ്പിക്കുന്നത്.
ഇമാമി ശിയാ പുരോഹിതന് മജ്ലിസി പറയുന്നത് കാണുക: “സഹാബികളും മറ്റുള്ളവരെ പോലെ തന്നെയാണെന്നാണ് ഇമാമി ശിയാക്കള്‍ വിശ്വസിക്കുന്നത്. അവരില്‍ നീതിമാന്മാരും, കപടന്മാരും, തെമ്മാടികളും വഴിപിഴച്ചവരുമുണ്ട്. മാത്രമല്ല അവരില്‍ ബഹുഭൂരിപക്ഷവും അങ്ങനെയുള്ളവരായിരുന്നു.” (ബിഹാറുല്‍ അന്വാർ 8/7).
മറ്റൊരു ശിയാ പണ്ഡിതന് ശീറാസി പറയുന്നു: “സുഹ്ബത്ത് (പ്രവാചകസാമീപ്യം) കൊണ്ടു മാത്രം നീതിയും ഈമാനും പ്രാപിക്കുകയോ നരകമുക്തി നേടുകയോ ഇല്ല. സഹാബികളില്‍ നീതിയും വിശ്വാസവും ഉള്ളവരും അഹ്ലുബൈത്തിൻ്റെ കാര്യത്തില്‍ തിരുമേനിയുടെ വസിയ്യത്ത് നടപ്പാക്കുകയും ചെയ്തവര്‍, സല്‍മാ ന്, അബൂദര്‍റ്, അമ്മാർ(റ) എന്നിവരാണെന്ന് നമുക്കറിയാം. അവരെ നാം ഇഷ്ടപ്പെടുന്നു, എന്നാല്‍ മതത്തില്‍ നിന്ന് പിന്തിരിഞ്ഞു പോയവരെയും അഹ്ലുബൈത്തിനോടു ശത്രുത പ്രകടിപ്പിച്ചവരോടും നാം വിദ്വേഷം പുലർത്തുകയും അല്ലാഹുവോട് അവരില്‍ നിന്ന് മുക്തി തേടുകയും ചെയ്യുന്നു.” (അദ്ദുറജാതുര്റയഫീഅ 11). തസത്തുരി പറയുന്നു: സ്വഹാബികളും മറ്റുള്ളവരെപ്പോലെയാണ്. പ്രമാണങ്ങള്‍ കൊണ്ടല്ലാതെ അവര്‍ വിശ്വാസികളാണോ എന്ന് സ്ഥിരപ്പെടുകയില്ല. (അസ്സവാരിമുല് മുഹ്രിഖ) ശിയാ മുഫസിർ കാശാനി പറയുന്നു. “ഈ ആളുകൾക്ക് ‘സഹാബികളുടെ അവസ്ഥയെക്കുറിച്ച് ശരിയായ ധാരണയില്ല. അവര്‍ എല്ലാവരും നീതിമാന്മാരായിരുന്നുവെന്നവര് തീരുമാനിക്കുന്നു. അവരില്‍ ഭൂരിഭാഗവും കാപട്യം മറച്ചുവെച്ചവരും അല്ലാഹുവിൻ്റെയും റസൂലിൻ്റെയും പേരില്‍ ഇല്ലാത്തത് കെട്ടിച്ചമക്കാന്‍ ധൃഷ്ടരാവുകയും ചെയ്തവരാണ്. (തഫ്സീറു ശ്ശാഫി 1/4).’
പ്രവാചകനുമായി സഹവസിച്ചതു കൊണ്ട് മാത്രം ഒരാൾക്ക് വിശ്വാസം, നീതി, നന്മ എന്നിവ ഉണ്ടാകില്ലെന്ന കാര്യത്തില്‍ ശിയാ പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് മാംഖാനി പറയുന്നു. (തന്ഖീവഹുല് മഖാല്‍ 1/213).
സമകാലിക ശിയാ പണ്ഡിതനായ ജവാദ് മുഗത്തിന്നിയ്യയും ഈ വാദം ശിയാക്കളുടെ ഐക്യകണ്ഠേനയുളള അഭിപ്രായമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഉത്തമ സമുദായം എൻ്റെ തലമുറയില്‍ പെട്ടവരാണ് പിന്നീട് അവരെ തുടർന്നു വരുന്നവരും എന്ന പ്രവാചക വചനത്തിലൂടെ സഹാബികളുടെ മഹത്വം നിരുപാധികം ഉദ്ഘോഷിക്കുകയാണ് തിരുമേനി ചെയ്തത്. അവരുടെ പിന്മുറക്കാര് മഹത്വത്തില്‍ അവർക്ക് തൊട്ടുപിറകിലാണെന്ന് പറഞ്ഞതോടെ അവര്‍ ഉത്തമരില്‍ ഉത്തമരാണെന്ന് വന്നു. മാത്രമല്ല, സ്വഹാബികള്‍ നിവേദനം ചെയ്യുകയും കൈമാറുകയും ചെയ്ത ഖുർആനും തിരുസുന്നത്തും അവർക്ക് അവിശ്വസിക്കേണ്ടി വരികയും ചെയ്യും. അവരുടെ ഗ്രന്ഥങ്ങള്‍ അക്കാര്യം അടിവരയിടുകയും ചെയ്യുന്നുണ്ട്.
എൻ്റെ സ്വഹാബികളെക്കുറിച്ച് നല്ലത് പറയുക. പിന്നീട് അവരുടെ അടുത്ത തലമുറയെക്കുറിച്ച്. അവരുടെ അടുത്ത തലമുറയെ കുറിച്ച്. (മുസ്നദ് അഹ്മദ് 22/67). പ്രവാചക തിരുമേനി മറ്റൊരിക്കല്‍ പറഞ്ഞു. നക്ഷത്രങ്ങള്‍ ആകാശത്തിൻ്റെ സംരക്ഷകരാണ്. അവ നശിച്ചാല്‍ ആകാശത്തിന് മുന്നറിയിപ്പ് നൽകപ്പെട്ട വിപത്തുകള്‍ സംഭവിക്കും. ഞാന്‍ എൻ്റെ സ്വഹാബത്തിൻ്റെ കാവൽക്കാരനാണ്. ഞാന്‍ പോയാല്‍ എൻ്റെ സ്വഹാബികൾക്ക് മുന്നറിയിപ്പ് നല്കപ്പെട്ടത് സംഭവിക്കും. എൻ്റെ സഹാബികള്‍ എന്റെ സമുദായത്തിൻ്റെ കാവൽക്കാരാണ്. എൻ്റെ സഹാബികള്‍ നഷ്ടപ്പെട്ടാല്‍, അവർക്ക് അറിയിപ്പ് നല്കപ്പെട്ടത് സംഭവിക്കും. (മുസ്ലിം, അഹ്മദ്).
അവരെ ഭത്സിക്കുന്നത് വിലക്കിക്കൊണ്ട് തിരുമേനി പറയുകയുണ്ടായി. “എൻ്റെ സ്വഹാബികളെ കുറ്റം പറയരുത്. എൻ്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ അവന് സത്യം. നിങ്ങളിലാരെങ്കിലും ഉഹ്ദ് മലയോളം സ്വർണം ചിലവഴിച്ചാലും അവര്‍ ചിലവഴിച്ച ഒരു മുദ്ദോ അതിൻ്റെ പകുതിയോ എത്തുകയില്ല. (സ്വഹീഹ് മുസ്ലിം 16/92) സ്വഹാബികള്‍ നീതിമാന്മാരാണെന്ന കാര്യത്തില്‍ അഹ്ലുസ്സുന്ന ഏകാഭിപ്രായക്കാരാണ്. അതിൽ എതിരഭിപ്രായം പറഞ്ഞത് ഒറ്റപ്പെട്ട ബിദ്അത്തുകാര്‍ മാത്രമാണെന്നും ഇബ്നു ഹജര്‍ അസ്കലാനി പറഞ്ഞിട്ടുണ്ട്.” (അല്‍ ഇസാബ 1/10).
പ്രവാചകൻ്റെ പേരില്‍ കളവ് പറയുന്നത് ഏറ്റവും വലിയ പാപമായി കരുതുകയും അത് സംഭവിക്കുന്നതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജാഗ്രത പാലിച്ചവരുമായിരുന്നു സഹാബികള്‍.
അവര്‍ നീതിമാന്മാരാണെന്ന് പറയുന്നതിൻ്റെ വിവക്ഷ അവരില്‍ നിന്ന് വീഴ്ച സംഭവിക്കുകയില്ലെന്നല്ല ബോധപൂർവ്വം വ്യാജമായ വാക്കുകളോ നിവേദനങ്ങളോ അവര്‍ നടത്തുകയില്ലെന്നാണ്. ഇമാം അബൂസർഅ പറയുന്നു:
“ആരെങ്കിലും സഹാബികളെ കുറ്റപ്പെടുത്തുന്നത് കണ്ടാല്‍ അയാള്‍ മതവിരുദ്ധനാണെന്ന് മനസ്സിലാക്കുക, കാരണം പ്രവാചകന് നമ്മുടെ വിശ്വാസപ്രകാരം സത്യവാനാണ്. ഖുർആന്‍ സത്യപൂർണമാണ്, ഈ ഖുർആനും നബിചര്യകളും നമുക്ക് എത്തിച്ച് തന്നവര്‍ നബിയുടെ സഹാബികളാണ്. നമ്മുടെ ഖുർആനും സുന്നത്തും വ്യർത്ഥങ്ങളെന്ന് വരുത്താനാണ് നമ്മുടെ സാക്ഷികളായ സഹാബികളെ കുറ്റപ്പെടുത്തുന്നത് കാരണം നേർക്കുനേരെ ഖുർആനിനെ തള്ളിക്കളയാന്‍ അവർക്കാവില്ല. അതുകൊണ്ടവര്‍ അതിൻ്റെ വാഹകരെ കുറ്റപ്പെടുത്തുന്നു.” (അല്കിവഫായ ഫീഉല് മിര്രിാവായ 97).
“നാം നബിയുടെ സഹാബികളെ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവരില്‍ ആരെയും അതിര് വിട്ടു നാം സ്നേഹിക്കുന്നില്ല. അവരില്‍ ആരില്‍ നിന്നും നാം ഒഴിഞ്ഞു നിൽക്കുന്നുമില്ല. അവരെ വെറുക്കുന്നവരെയും നാം വെറുക്കുന്നു. നല്ലതല്ലാത്തതൊന്നും നാം അവരെപറ്റി പറയുകയില്ല. അവരെ പ്രിയം വെക്കല്‍ വിശ്വാസവും ധർമവും പുണ്യവുമാണ്. അവരെ വെറുക്കല്‍ സത്യനിഷേധവും കാപട്യവും അതിക്രമവുമാണ്” എന്നാണ് ഇമാം ത്വഹാവി പറഞ്ഞത്.
ഇമാം നവവി പറയുന്നത് കാണുക: “മുഴുവന്‍ സഹാബികളും ജനങ്ങളില്‍ ഏറ്റവും യോഗ്യന്മാരും സമുദായത്തിൻ്റെ നേതാക്കന്മാരുമാണ്. തങ്ങൾക്ക് ശേഷം വന്നവരേക്കാള്‍ ശ്രേഷ്ഠന്മാരുമാണ്. അവരെല്ലാവരും മാതൃകകളും നീതിമാന്മാരുമാണ്. അവരില്‍ ഏഭ്യന്മാര് ആരുമില്ല. അവർക്ക് ശേഷം വന്നവരിലാണതുള്ളത്.” (ശറഹുമുസ്ലിം 12/216).
ഇമാം ബുഖാരിയുടെ ഗുരുശ്രേഷ്ഠരില്‍ പെട്ട യഹ്യ ഇബ്നു മഈന്‍ തലീദ് ബിന്‍ സുലൈമാന്‍ അല്‍ കൂഫിയെക്കുറിച്ച് പറയുന്നത് കാണുക. വലിയ വ്യാജവാദിയായ ഇയാള്‍ ഉസ്മാന്(റ)വിനെ ചീത്ത വിളിക്കുമായിരുന്നു. ഉസ്മാന്(റ), തല്‍ഹ (റ) എന്നിവരെയോ മറ്റേത് സഹാബികളെയോ ചീത്ത വിളിക്കുന്നവന് ദജ്ജാലും പെരുംകള്ളനുമാണ്. അവരില്‍ നിന്ന് ഒന്നും (ഹദീസ്) സ്വീകരിക്കരുത്. അവർക്ക് അല്ലാഹു, മലക്കുകള്‍, ജനങ്ങള്‍ എല്ലാവരുടെയും ശാപം ഉണ്ടാവട്ടെ. (താരീഖുബഗ്ദാദ് 7/138). പ്രവാചകനോടു സഹവസിക്കുകയും ദീനിൻ്റെ ശബ്ദം ദിക്കുകളില്‍ പ്രചരിപ്പിക്കുവാന്‍ തിരുമേനിയെ സഹായിക്കുകയും അതിന് വേണ്ടി ജീവനും ജീവിതവും സമ്പാദ്യവും തൃജിച്ചവരുമായ സഹാബികളെ മുർത്തദ്ദുകളും മുനാഫിഖുകളുമായി ചിത്രീകരിക്കുകയും അവരില്‍ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്ന ശിയാക്കള്‍ ഹിജ്റ ഇരുന്നൂറിന് ശേഷം ജീവിച്ചതായി തങ്ങൾ വിശ്വസിക്കുന്ന അവരുടെ പന്ത്രണ്ടാമത്തെ ഇമാമിനെ ദർശിച്ചവരെ പറ്റി പറയുന്നത് എന്താണ്? ശിയാ ഹദീസ് നിരൂപണ പണ്ഡിതന് മാംഖാനിയുടെ അഭിപ്രായം നോക്കുക.
വാഗ്ദത്ത ഹുജ്ജത്തിനെ (പന്ത്രണ്ടാമത്തെ ഇമാമും, അന്ത്യനാളില്‍ മടങ്ങിവരുമെന്നവര്‍ വിശ്വസിക്കുന്ന അവരുടെ മഹ്ദിയും), അല്ലാഹു അദ്ദേഹത്തിൻ്റെ മടങ്ങിവരവ് വേഗത്തിലാക്കട്ടെ! ദർശിക്കൽ ഇതിൽപെട്ടതാണ്. അയാള്‍ ഉയർന്ന പ്രാമാണികത (അദാലത്ത്)യുടെ ഉടമയായി നാം സാക്ഷ്യപ്പെടുത്തുന്നു. (തൻഖീദഹുല് മഖാല്‍ 1/211).
പ്രവാചകൻ്റെ അനുയായികളെ കാഫിറാക്കുന്നവര്‍ ഒരിക്കലും ജനിച്ചിട്ടില്ലാത്ത മുഹമ്മദ് ഇബ്നു ഹസല്‍ അല്‍ അസ്കരിയെന്ന കഥാപാത്രത്തെ താന്‍ മരിച്ചതിന് ശേഷം അന്ത്യനാളില്‍ തിരിച്ചുവരുമ്പോള്‍ കാണാന്‍ ഭാഗ്യം ലഭിച്ചവർക്ക് നല്കുന്ന മഹത്വമാണ് മേല്‍ സൂചിപ്പിച്ചത്. ഈ മഹ്ദിയെ കുറിച്ചാണ് ഇയാള്‍ അന്ത്യനാളില്‍ തിരിച്ചുവന്നാല്‍ കഅ്ബ തകർക്കുമെന്നും അബൂബക്കര്‍ അടക്കമുള്ള സഹാബികളെ ഖബറുകളില്‍ നിന്ന് എഴുന്നേൽപ്പിച്ച് കുരിശില്‍ തറച്ചു കത്തിച്ച് ചാമ്പലാക്കുമെന്നൊക്കെ അവര്‍ വിശ്വസിക്കുന്നത്!
ഹസ്രത്ത് അബൂബക്കർ സിദ്ധീഖ്(റ) ശിയാ ദൃഷ്ടിയിൽ
പ്രവാചകന്മാർക്ക് ശേഷം മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠനായ വ്യക്തി അബൂബക്കർ(റ) ആണെന്നാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം. ജനങ്ങൾ ആരും പ്രവാചകനെ വിശ്വസിക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ അബൂബക്കർ അദ്ദേഹത്തിൽ വിശ്വസിക്കുകയും തിരുമേനിയെ സമാശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. ധാരാളം അടിമകളെ വിലയ്ക്കു വാങ്ങി സ്വതന്ത്രരാക്കി അദ്ദേഹം ഇസ്ലാമിന് ശക്തി പകർന്നു. പ്രവാചകൻ അദ്ദേഹത്തെ സത്യവാൻ (സിദ്ധീഖ്) എന്ന് പേർ ചൊല്ലി വിളിച്ചു. ഖുർആനിൽ അദ്ദേഹം പരാമർശിക്കപ്പെട്ടു. എന്നാൽ ഏറ്റവും നീചനും നികൃഷ്ടനും സത്യനിഷേധിയും കപടവിശ്വാസിയുമൊക്കെയാണ് ശിയാക്കൾക്ക് ഹസ്രത്ത് അബൂബക്കർ സിദ്ധീഖ്(റ).
വിശ്വാസ വഞ്ചകൻ, സംസ്കാരശൂന്യൻ, മാന്യതയില്ലാത്തവൻ തുടങ്ങി അതീവ ഗുരുതരമായ ആരോപണങ്ങളാണ് അവർ അദ്ദേഹത്തിനെതിരിൽ ഉന്നയിക്കുന്നത്. നിഅ്മത്തുല്ലാ ജസാഉരിയുടെ വീക്ഷണത്തിൽ അദ്ദേഹം വൃത്തികെട്ടവനാണ്. (അൽ അൻവാറുന്നുഅ്മാനിയ 4/60) “ജീവിതത്തിൽ അധികകാലവും വിഗ്രഹസേവയിലും കുഫ്റിലും കഴിഞ്ഞവൻ എന്നാണ് കാശാനി പറയുന്നത്. (ഇൽമുൽ യഖീൻ 2/770).
അദ്ദേഹത്തിന്റെ വിശ്വാസം ജൂത നസ്രാണികളുടെ വിശ്വാസം പോലെയായിരുന്നുവെന്നും ഒരു ദൈവദൂതനെന്ന നിലയിലല്ല രാജാവെന്ന നിലയിലാണ് അദ്ദേഹം നബിയെ പിന്തുടർന്നിരുന്നതെന്നും അതിനാൽ വിഗ്രഹാരാധനയിൽ തുടർന്നിരുന്ന അദ്ദേഹം പ്രവാചകൻ്റെ പിന്നിൽ നമസ്കരിക്കുമ്പോൾ, തൻ്റെ കഴുത്തിൽ തൂക്കിയ വിഗ്രഹത്തിലാണ് സുജൂദ് ചെയ്തിരുന്നതെന്ന് അവർ ആരോപിക്കുന്നു (അൽ അൻവാർ 1/53). “അദ്ദേഹം റമളാനിൽ ബോധപൂർവ്വം പകലിൽ ഭക്ഷണം കഴിക്കുകയും മദ്യം സേവിക്കുകയും പ്രവാചകനെ അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു.” (അൽ ബുർഹാൻ 1/500). അബൂബക്കറിൻ്റെ ഈമാൻ സംശയാസ്പദമാണെന്ന് ഇബ്നു താവൂസ് പറയുമ്പോൾ അദ്ദേഹത്തിന് ഈമാൻ ഇല്ലെന്ന് മജ്ലിസി ഉറപ്പിച്ചു പറയുന്നു. (നഊദുബില്ലാഹ്) മിർആതുൽ ഉഖൂൽ 3/429.
അദ്ദേഹത്തെ തങ്ങൾ നിരീക്ഷിച്ചുവെന്നും അതിൽ നിന്നും അദ്ദേഹം കാഫിറാണെന്ന് ബോധ്യപ്പെട്ടെന്നും കൂനി പറയുന്നു. (അൽ ഇസ്തിഗാസ ഫീ ബിദഇസ്സലാസ 20).
പുരുഷന്മാരിൽ ആദ്യ പ്രവാചകനിൽ വിശ്വസിച്ചത് സിദ്ധീഖാണെന്ന കാര്യത്തിൽ മുസ്ലിംകൾ ഏകാഭിപ്രായക്കാരാണ്. തിരുമേനി ഇസ്ലാമിനെ തൻ്റെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ യാതൊരു വൈമനസ്യവും കൂടാതെ അബൂബക്കർ(റ) അത് സ്വീകരിച്ചു. നബി തിരുമേനി പറഞ്ഞതായി ഹദീസ് ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്നു: “ഞാൻ ഇസ്ലാമുമായി അവതരിച്ചപ്പോൾ എല്ലാവരും വൈമനസ്യം കാണിച്ചു. അബൂബക്കർ ഒഴികെ. അദ്ദേഹം സന്ദേഹം കാണിച്ചില്ല.” (അഹ്മദ് 2/253). എന്നാൽ ശിയാക്കൾ തങ്ങളുടെ ഇമാമായ അലി(റ)യെ കുറിച്ച് പറയുന്നത് കാണുക: നബി(സ) അലിയോട് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സംശയിച്ചു നിൽക്കുകയും വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു. ഇത് എൻ്റെ പിതാവിന്റെ മതത്തിന് എതിരാണ്. ഞാൻ ഒന്ന് ആലോചിക്കട്ടെ. (സഅദുസ്സുഊദ് 216).
അബൂബക്കറിന്റെ വിശ്വാസത്തിൽ സംശയമുണ്ടെന്നും അദ്ദേഹം യഥാർത്ഥ വിശ്വാസി ആയിരുന്നില്ലെന്നുമുള്ള ശിയാ വീക്ഷണം മുസ്ലിംകളുടെ ഐക്യകണ്ഠേനയുള്ള അഭിപ്രായത്തിന് എതിരാണ്. ബുഖാരി ഉദ്ധരിച്ച ഒരു ഹദീസിൽ അംറുബിൻ ആസ്വ്(റ) നബിയോടു ചോദിച്ചു. താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ്? നബി പറഞ്ഞു: ആയിശ. പുരുഷന്മാരിൽ ആരാണ്? അവരുടെ പിതാവ്. (ബുഖാരി 5/67).
ഞാൻ ഒരാളെ ആത്മമിത്രമായി തെരഞ്ഞെടുക്കുകയാണെങ്കിൽ അത് അബൂബക്കറിനെയായിരിക്കും എന്ന് പ്രവാചകൻ മറ്റൊരിക്കൽ പറയുകയുണ്ടായി.
ഇസ്ലാമിന്റെ ശത്രുക്കൾ പോലും സഹാബികളുടെ ജീവിതത്തിനു മുമ്പിൽ അത്ഭുത സ്തബ്ധരായി നിന്നിട്ടുണ്ട്. മാനവ ചരിത്രത്തിൽ തിരുമേനിയുടെ ശിഷ്യന്മാരെ പോലെ മാതൃകാ ജീവിതം നയിച്ച മറ്റൊരു സമൂഹത്തെ കാണാൻ സാധിക്കില്ല. എന്നാൽ തങ്ങളുടെ അബദ്ധജഡിലമായ വിശ്വാസ സംഹിതയെ സംരക്ഷിക്കാൻ വേണ്ടി ശിയാക്കൾക്ക് എന്തെല്ലാം കള്ളക്കഥകൾ ചമക്കേണ്ടി വന്നു.
തിരുമേനി പറയുന്നത് കാണുക: അല്ലാഹു എന്നെ നിങ്ങളിലേക്ക് നിയോഗിച്ചു. നിങ്ങൾ പറഞ്ഞു: താങ്കൾ കള്ളം പറഞ്ഞു. അബൂബക്കർ പറഞ്ഞു. താങ്കൾ സത്യം പറഞ്ഞു. (ബുഖാരി 5/67).
ഫാറൂഖും ശിയാക്കളും
സിദ്ധീഖിന് ശേഷം ഇസ്ലാമിന് ഇത്രയേറെ ഊർജ്ജം പകർന്ന മറ്റൊരാൾ ഇസ്ലാമിക ചരിത്രത്തിലില്ല. ഫാറൂഖിൻ്റെ ഇസ്ലാമാശ്ലേഷം ഇസ്ലാമിനും മുസ്ലിംകൾക്കും വലിയ ശക്തി പകർന്നു. അത് വലിയ വിജയവും സഹായവുമായിരുന്നു. തൻ്റെ ഇസ്ലാമിലൂടെ അല്ലാഹു സത്യത്തെയും അസത്യത്തെയും വേർതിരിച്ചു. അന്നു മുതൽ ഖത്താബിന്റെ മകൻ ഉമർ ഫാറൂഖായി മാറി.
അല്ലാഹുവിൻ്റെ മതത്തിൻ്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ശക്തനും ധീരനും ആരെയും ഭയക്കാത്ത മഹാന്മാരായിരുന്നു. തൻ്റെ ഭരണകാലം ഇസ്ലാമിന്റെ വിജയകാലമായിരുന്നു പേർഷ്യയും റോമും അദ്ദേഹം ജയിച്ചടക്കി. നീതിയുടെ കാര്യത്തിൽ ഉമർ(റ) ഉപമയായിരുന്നു. മഹാത്മാ ഗാന്ധി പോലും ഉമറിൻ്റെ ഭരണം കൊതിച്ചത് മറ്റൊന്നു കൊണ്ടുമായിരുന്നില്ല. പിശാച് ഉമർ(റ)നെ വഴിയിൽ വെച്ച് കണ്ടാൽ ഓടിയൊളിക്കുമെന്ന് തിരുമേനി പറഞ്ഞത് തൻ്റെ വിശ്വാസദാർഢ്യം കൊണ്ടായിരുന്നു. എന്നാൽ മനുഷ്യചരിത്രത്തിൽ അത്യപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായ ഉമറിനോട് പേർഷ്യൻ സാമ്രാജ്യം തരിപ്പണമാക്കിയതിൻ്റെ പേരിൽ ശിയാക്കൾക്ക് കടുത്ത വിരോധമായിരുന്നു. അദ്ദേഹത്തെ കൊലപ്പെടുത്താൻ ഇറാനിൽ വെച്ച് നടത്തിയ ഗൂഢാലോചനയുടെ ഫലമായി അബൂ ലുഅ്ലുഅ എന്ന മജൂസി മദീനയിൽ വെച്ചു ആ ക്രൂരകൃത്യം നടപ്പാക്കി. അങ്ങനെ ഇസ്ലാമിനെ ശത്രുക്കളിൽ നിന്ന് തടഞ്ഞുനിർത്തുന്ന പർവതമെന്ന് പ്രവാചകർ വിശേഷിപ്പിച്ച ഉമർ ചരിത്രമായി. പേർഷ്യക്കാരുടെ കുതന്ത്രവും ചതിയും തിരിച്ചറിഞ്ഞ ഉമർ അവർക്കും തനിക്കുമിടയിൽ അഗ്നിയുടെ ഒരു മതിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് പറയാറുണ്ടായിരുന്നു.
കേട്ടാൽ അറപ്പുളവാക്കുന്ന അശ്ലീല പ്രയോഗങ്ങളും ആഭാസങ്ങളുമാണ് ശിയാക്കൾ ഉമർ(റ)വിൽ ആരോപിക്കുന്നത്. അദ്ദേഹത്തിൻ്റെ ഗുദഭാഗത്ത് ഒരു രോഗമുണ്ടായിരുന്നുവെന്നും അത് പുരുഷന്മാരുടെ ഇന്ദ്രിയം കൊണ്ടേ ശമിക്കുകയുള്ളൂവെന്നും പ്രമുഖ ശിയാ പുരോഹിതൻ നിഅ്മത്തുല്ലാ ജസാഇരി പറയുന്നു (അൽ അൻവാറുന്നുഅ്മാനിയ 1/63). തങ്ങളുടെ ഇമാം അലി(റ) തൻ്റെ മകൾ ഉമ്മു കുൽസൂമിനെ എങ്ങനെയാണ് അവരുടെ ഭാഷയിൽ ഇത്രയും വൃത്തികെട്ട ഒരാൾക്ക് വിവാഹം ചെയ്തുകൊടുത്തത്? ശിയാപുരോഹിതൻ സബാനി പറയുന്നു:
“അദ്ദേഹം കുഫ്റ് മറച്ചുവെച്ച് മുസ്ലിമായി അഭിനയിക്കുകയായിരുന്നു.” (അഖാഇദുൽ ഇമാമിയ്യ 3/27). അദ്ദേഹത്തിൻ്റെ ദൈവനിഷേധം ഇബ്ലീസിൻ്റെ കുഫ്റിനു തുല്യമായിരുന്നു. (തഫ്സീറുൽ അയാശി 2223/ ബിഹാർ 8/220). അദ്ദേഹത്തിൽ കുഫ്റ് ആരോപിക്കുക മാത്രമല്ല അദ്ദേഹം കാഫിറാണെന്ന് സംശയിക്കുന്നവരെ ശപിക്കുക കൂടി ചെയ്യുന്നുണ്ട് ഇവർ. അവരുടെ ഏറ്റവും വലിയ ശൈഖ് ബാഖിൽ മജ്ലിസി പറയുന്നു. ഒരു ബുദ്ധിമാന് ഉമറിൻ്റെ ദൈവനിഷേധത്തിൽ സംശയിക്കാൻ ഒരു കാരണവുമില്ല. അവർക്കും ഉമറിനെ മുസ്ലിമായി പരിഗണിക്കുന്നവർക്കും അദ്ദേഹത്തെ ശപിക്കാൻ വിസമ്മതിക്കുന്നവർക്കും അല്ലാഹുവിൻ്റെയും റസൂലിൻ്റെയും ശാപമുണ്ടാകട്ടെ. (ജിലാഉൽ ഉയൂൻ 45).
ഫാറൂഖിൻ്റെ കൊലയിൽ സന്തോഷിക്കുകയും അത് വലിയ ആഘോഷമായി കൊണ്ടാടുകയും ചെയ്യുന്നതിന് പുറമെ ശിയാക്കൾ കൊലയാളിയായ അബൂ ലുഅ്ലുഅ എന്ന മജൂസിയെ വലിയ മഹാനും പുണ്യപുരുഷനുമായി കൊണ്ടാടുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ മേൽ അനുഗ്രഹപ്രാർത്ഥന ചൊല്ലുകയും അദ്ദേഹത്തെ ദീനിൻ്റെ ധീരപുരുഷൻ എന്ന് വിളിക്കുകയും ചെയ്യുന്നു. ഫാറൂഖിൻ്റെ മരണദിവസം ഏറ്റവും വലിയ ആഘോഷമായി കൊണ്ടാടുന്ന അവർ സന്തോഷം കൊണ്ട് ഹസ്രത്ത് ഉമറിനെ വധിച്ചു. അഗ്നിയാരാധകനായ ഘാതകനെ പുകഴ്ത്തിയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു. ഇഖ്ദുദുറർ ഫീ ബഖ്രി ബഥ്നി (ഉമറിൻ്റെ വയർ പിളർത്തിയതിലുള്ള മുത്തുമാലകൾ) എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് അതിൻ്റെ നാലാമത്തെ അധ്യായത്തിന് കൊടുത്ത തലക്കെട്ട് ഇങ്ങനെ ഈ ദിവസം ശിയാക്കളുടെ മഹാസന്തോഷ ദിവസമാണെന്നും അന്ന് സന്തോഷം പ്രകടിപ്പിക്കേണ്ടതെങ്ങനെ?. “ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ജനങ്ങളെ കുഴപ്പത്തിലാക്കുകയും ചെയ്ത അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത അധർമകാരിയായ ഉമർ ബിൻ ഖത്താബിൻ്റെ വധത്തിൽ അന്ത്യനാൾ വരെ ആനന്ദത്തിൻ്റെ മധു നുകരാനും സന്തോഷത്തിൽ മതിമറന്ന് ആറാടാനും ആഹ്ളാദത്തിൻ ചഷകണങ്ങൾ നിറക്കാനുമൊക്കെയാണ് ഞാൻ ഇത് രചിച്ചിരിക്കുന്നത്” എന്ന് പറഞ്ഞാണ് ഈ അധ്യായം ആരംഭിക്കുന്നത്.
പേർഷ്യൻ സാമ്രാജ്യത്തെയും മജൂസി മതത്തെയും തകർത്തതിലുള്ള അരിശം തീർക്കാൻ വേണ്ടി അവർ ഗൂഢാലോചന നടത്തി പറഞ്ഞയച്ച അഗ്നി ആരാധകനായ ദൈവനിഷേധിയുടെ കൂടെ അന്ത്യനാളിൽ തങ്ങളെയും ചേർക്കേണമേ അദ്ദേഹത്തെ നീ തൃപ്തിപ്പെടേണമേ എന്നൊക്കെ ശിയാക്കൾ പ്രാർത്ഥിക്കാറുണ്ട്. ഇന്നും ഇറാനിലെ കാശാനിൽ സ്ഥിതി ചെയ്യുന്ന ആ അക്രമിയുടെ വ്യാജ ശവകുടീരത്തിൽ തീർത്ഥാടനം നടത്തുകയും പൂജകളും പ്രാർത്ഥനകളും ഉറൂസും കൊണ്ടാടുകയും ചെയ്യുന്നു.
ശിയാ പണ്ഡിതൻ മുഹമ്മദ് ഇബ്നു റുസ്തം, ഹസൻ ബിൻ ഹസൻ സാമിറിയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ; “ഞാനും യഹ്യ ഇബ്നു അഹ്മദും അഹ്മദ് ഇബ്നു ഇസ്ഹാഖ് അൽ ബഗ്ദാദിയുടെ ഖുമ്മിലെ വീട്ടിൽ ചെന്നു. വാതിലിൽ മുട്ടിയപ്പോൾ ഒരു ഇറാഖി പെൺകുട്ടി കടന്നുവന്നു, വീട്ടുകാരനെപറ്റി ആരാഞ്ഞപ്പോൾ അദ്ദേഹവും കുടുംബവും ആഘോഷത്തിരക്കിലാണെന്ന് പറഞ്ഞു. നമുക്ക് ജുമുഅ, രണ്ട് പെരുന്നാളുകൾ, ഗദീർ എന്നീ നാല് ആഘോഷങ്ങളല്ലാതെ ആഘോഷമുണ്ടോ, ഞാൻ ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു. എൻ്റെ യജമാനൻ അഹ്മദ് ഇബ്നു ഇസ്ഹാഖ് തൻ്റെ നേതാവ് ഹസൻ അസ്കരിയിൽ നിന്നും അദ്ദേഹം തൻ്റെ പിതാവ് അലി ഇബ്നു മുഹമ്മദിൽ നിന്നും ഉദ്ധരിച്ചിരിക്കുന്നു. ഇത് നമുക്ക് ആഘോഷദിവസമാണ്. അഹ്ലുബൈത്തിൻ്റെയും അവരുടെ ഇഷ്ടജനങ്ങളുടെ ഏറ്റവും മഹത്തായ ആഘോഷദിവസമാണിത്. അങ്ങനെയിരിക്കെ അവർ കാത്തിരുന്ന അഹ്മദ് ഇബ്നു ഇസ്ഹാഖ് പുറത്തേക്ക് വന്നു. അദ്ദേഹം ഇമാം അസ്കരിയ്യ: അദ്ദേഹം തൻ്റെ പിതാവിൽ നിന്നും പിതാവ് നബിയിൽ നിന്നു ഉദ്ധരിച്ചു: റബീഉൽ അവ്വൽ ഒമ്പതിന് ഹുദൈഫ നബിയുടെ അടുത്ത് ചെന്ന് അപ്പോൾ ഈ ദിവസത്തിൻ്റെ ചില പ്രത്യേകതകളും അന്ന് കൊല്ലപ്പെടുന്നവരുടെ ദൂഷ്യങ്ങളും നബി അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ ഹുദൈഫ ചോദിച്ചു, താങ്കളുടെ ഉമ്മത്തിലും സഹാബികളിലും ഈ ഹറമിനെ കളങ്കപ്പെടുത്തുന്നവരുണ്ടോ? അപ്പോൾ നബി(സ) പ്രതിവചിച്ചു.
അതേ, മുനാഫിഖുകളിൽ പെട്ട ഒരു വിഗ്രഹം എൻ്റെ അഹ്ലുബൈത്തിനെ ദ്രോഹിക്കുകയും അവർക്കിടയിൽ പലിശ നടപ്പാക്കുകയും സ്വന്തത്തിലേക്ക് ക്ഷണിക്കുകയും സമുദായത്തിൻ്റെ മേൽ കുതിര കയറുകയും അല്ലാഹുവിൻ്റെ സമ്പത്ത് അപഹരിക്കുകയും അത് അന്യായമായി ചിലവഴിക്കുകയും തൻ്റെ തോളിൽ നിന്ദ്യതയുടെ ചാട്ടവാർ ചുമക്കുകയും ജനങ്ങളെ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിന്ന് പിഴപ്പിക്കുകയും അവൻ്റെ ഗ്രന്ഥം മാറ്റിത്തിരുത്തുകയും എൻ്റെ സുന്നത്ത് കളങ്കപ്പെടുത്തുകയും ചെയ്യും. അങ്ങനെ പറഞ്ഞു പ്രവാചകർ ഉമ്മുസലമയുടെ വീട്ടിൽ കയറി. ഞാനും മടങ്ങി. പ്രവാചകൻ പറഞ്ഞതെല്ലാം രണ്ടാമത്തെ ശൈഖിനെപ്പറ്റി (ഹസ്രത്ത് ഉമർ(റ))യാണെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. പിന്നീട് റസൂലിനു ശേഷം അദ്ദേഹം (ഉമർ) തിന്മയുടെ വാതിൽ തുറക്കുകയും കുഫ്റിനെയും മതനിരാസത്തെയും തിരിച്ച് കൊണ്ടുവരികയും ഖുർആൻ മാറ്റിത്തിരുത്തുകയും ചെയ്തു. എൻ്റെ യജമാന ഫാത്തിമ(റ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയും ആ കപടൻ വധിക്കപ്പെടുകയും ചെയ്തു… അങ്ങനെ പറഞ്ഞ് അലി ഫാത്തിമയുടെ അടുത്ത് വന്ന് ഉമർ(റ)ൻ്റെ വധത്തിൽ സന്തോഷമറിയിക്കുകയും ഈ പെരുന്നാളിന് (ഉമർ(റ)ൻ്റെ വധദിവസം) എഴുപത്തിരണ്ട് പേരുകൾ ഉണ്ടെന്നും അവ എണ്ണി പറയുന്നുമുണ്ട്. അൽബയാളി, മജ്ലിസി, നിഅ്മതുല്ല ജസാഇരി, നൂരി ത്വബറസി, മുഹമ്മദ് സാദിഖ്, ത്വബ ത്വബാഇ, മുഹമ്മദ് റിദഹകീം എന്നീ പ്രമുഖ ശിയാ ഇമാമുകൾ ഈ കഥ തങ്ങളുടെ ഗ്രന്ഥങ്ങളിൽ വളരെ വിശദമായി ഉദ്ധരിക്കുന്നത് കാണാം. ഹസ്രത്ത് ഉമറിൻ്റെ ഘാതകൻ മജൂസിയെ പുണ്യപുരുഷനായി ആദരിക്കുകയും, ആ ദുരന്തദിനം ഏറ്റവും വലിയ ആഘോഷമായി ആചരിക്കുകയും ചെയ്യുന്നവർ മുസ്ലിംകളാണോ എന്ന് ചിന്തിക്കുക. “മുമ്പിൽ നടന്നവർ പ്രതിഫലനാളിൽ ജ്വലിച്ചു നിൽക്കുന്നവർ ഐക്യത്തിൽ ജീവിച്ച് ഒരേ സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്നവർ അവരെ സ്മരിക്കപ്പെട്ടാൽ കണ്ണുള്ള മുസ്ലിംകൾ നിഷേധിക്കില്ല.”
തിരുമേനിയും കൂട്ടുകാരായ അബൂബക്കർ(റ), ഉമർ(റ) എന്നിവരെക്കുറിച്ച് ഹസ്സാൻ ബിൻ സാബിത് പാടിയ കവിതയിലെ വരികളാണിത്.
ശൈഖാനിയെ ശപിക്കൽ നിർബന്ധമാണെന്നാണ് ശിയാ വിശ്വാസം. തങ്ങളുടെ ഇമാമുകൾ അങ്ങനെ ചെയ്തിട്ടുണ്ടെന്നാണ് അവരുടെ വാദം. അലി(റ) എപ്പോഴും അവരെ ശപിക്കാറുണ്ടായിരുന്നു. (അസ്സഖീഫ സലീം ഇബ്നു ഖൈസ് 194).
ഹസ്രത്ത് അബൂബക്കറിനെയും ഉമർ(റ)നെയും ശപിക്കുവാൻ വേണ്ടി മാത്രം ശിയാക്കൾ കെട്ടിയുണ്ടാക്കിയ ഒരു പ്രാർത്ഥനയാണ് “ദുആഉസൗമൈ ഖുറൈശ്” അഥവാ ഖുറൈശികളിലെ രണ്ട് വിഗ്രഹങ്ങൾക്കെതിരിലുള്ള പ്രാർത്ഥന. ഖുമൈനിയെപ്പോലുള്ളവർ ദിവസവും ഈ പ്രാർത്ഥന നടത്താറുണ്ടായിരുന്നു. അലി(റ) ഈ പ്രാർത്ഥന നടത്താറുണ്ടായിരുന്നുവെന്ന് ശിയാക്കൾ പ്രചരിപ്പിക്കാറുണ്ട്. തങ്ങളുടെ ഇമാമുകളുടെ പേരിൽ ഈ പ്രാർത്ഥനയുടെ ഇല്ലാത്ത മഹത്വങ്ങൾ അവർ പ്രചരിപ്പിക്കുന്നു.
ഒരിക്കൽ ഈ പ്രാർത്ഥന നടത്തിയവന് എഴുപതിനായിരം പദവികൾ ലഭിക്കുമെന്നും എഴുപത് ദശലക്ഷം ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുമെന്നും പ്രഭാതത്തിൽ ശൈഖാനിയെ ശപിച്ചവർക്ക് പ്രദോശമാകുമ്പോഴേക്ക് യാതൊരു പാപവും അവശേഷിക്കില്ലെന്നും തിരിച്ചും അതേ പ്രതിഫലം ലഭിക്കും. (ളിയാഉസാലിഹീൻ 513).
ഇതിൻ്റെ മഹത്വങ്ങൾ വർണിച്ചു കൊണ്ട് ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ശിയാക്കൾ ഇതിന് പത്തിലധികം വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്. ഈ പ്രാർത്ഥനയിൽ ശൈഖാനിയെ ജിബ്ത്, താഗൂത്, ഇഫ്ക് എന്നീ വിശേഷണങ്ങൾക്കു പുറമേ അവർ വഹ്യിനെ നിരാകരിച്ചവരും ഖുർആനിനെ മാറ്റിമറിച്ചവരും ശറഇനെ ലംഘിച്ചവരും മതവിധികളെ ദുർബലപ്പെടുത്തിയവരും നാടിനെ തകർത്തവരും സൃഷ്ടികളെ കുഴപ്പത്തിലാക്കിയവരും നുബുവ്വത്തിൻ്റെ ഗേഹത്തെ തകർത്തവരുമാണെന്നെല്ലാം വിശേഷിക്കുന്നുണ്ട്.
പിൽക്കാല ശിയാക്കളുടെ ഏറ്റവും വലിയ പണ്ഡിതനായ മജ്ലിസി പറയുന്നു: അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), മുആവിയ(റ) എന്നിവരിൽ നിന്നും ബന്ധവിഛേദനം ശിയാമതത്തിൻ്റെ അനിവാര്യതയിൽ പെട്ടതാണ്. (അൽ ഇഅ്തിഖാദാത്ത് 18).
ശിയാക്കൾ അലി(റ)വിൻ്റെയും അഹ്ലുബൈത്തിൽപെട്ട മറ്റുള്ളവരുടെയും പേരിൽ ശൈഖാനിക്കെതിരിൽ പല കെട്ടുകഥകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഇമാമുകൾ എന്നവകാശപ്പെടുന്ന മഹാന്മാർ ഹസ്രത്ത് അബൂബക്കർ(റ), ഉമർ(റ) എന്നിവരെ ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തവരായിരുന്നു. ഒരിക്കൽ കൂഫയിലെ മിമ്പറിൽ വെച്ച് ഒരു പ്രഭാഷണത്തിനിടെ അലി(റ) പറഞ്ഞു. നബി തിരുമേനിക്ക് ശേഷം ഈ സമുദായത്തിലെ ഏറ്റവും ഉത്തമർ അബൂബക്കറും ഉമറുമായിരുന്നു. (മിൻഹാജുസ്സുന്ന 1/11).
അലി(റ) മകൻ മുഹമ്മദ് പറയുന്നു. പ്രവാചകന് ശേഷം ഏറ്റവും ശ്രേഷ്ഠൻ ആരാണെന്ന് ഞാൻ പിതാവിനോടു ചോദിച്ചു. അബൂബക്കർ(റ) അദ്ദേഹം പറഞ്ഞു. പിന്നീട് ആരാണ്? എന്ന ചോദ്യത്തിന് ഉമർ(റ) എന്ന് ഉത്തരം പറഞ്ഞു. (ബുഖാരി 5/7).
ശിയാ ചരിത്രകാരൻ നൂബഖ്തി പറയുന്നു. അബൂബക്കർ(റ), ഉമർ(റ) എന്നിവരെ ആക്ഷേപിച്ചു കൊണ്ട് അബ്ദുല്ലാഹ് ഇബ്നു സബഅ് രംഗത്തുവന്നപ്പോൾ അലി(റ) അദ്ദേഹത്തെ വധിച്ചുകളയുവാൻ ഉത്തരവിട്ടു. എന്നാൽ ചില ആളുകൾ ഇടപെട്ടു ശുപാർശ ചെയ്തതു കാരണം അദ്ദേഹത്തെ മദാഇനിലേക്കു നാടുകടത്തി. (ഫിറഖുശ്ശിഇ 44).
ശിയാക്കളുടെ വാഗ്ദത്ത മഹ്ദിയും അഹ്ലുബൈത്തിൻ്റെ ന്യായം നടത്തിപ്പുകാരനുമായ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാം അന്ത്യനാളിൽ തിരിച്ചുവന്നു. ശൈഖാനിയോടു പ്രതികാരം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു.
വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഫിർഔൻ, ഹാമാൻ എന്നവർ അബൂബക്കറും ഉമറുമാണെന്നാണ് ശിയാ വ്യഖ്യാതാക്കളായ ബയാളി, ഹുല്ലി, നജഫി, ബഹ്റാനി, ജസാഇരി, അഹ്മദ് അൽ അഹ്സാഇ, അലി അൽ ഹാഇരി തുടങ്ങിയർ പറയുന്നത്. അപ്രത്യക്ഷനായ തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം അന്ത്യനാളിൽ തിരിച്ചുവരികയും അദ്ദേഹം അബൂബക്കർ(റ), ഉമർ(റ) എന്നിവരെ പുനർജീവിപ്പിക്കുകയും കുരിശിൽ തറക്കുകയും അഗ്നിയുടെ ചാട്ടവാർ കൊണ്ടടിക്കുകയും ഓരോ ദിവസവും അവരെ കൊന്ന് ചുട്ടുകരിക്കുകയും ധൂളിയാക്കി കടലിൽ എറിയുകയും ചെയ്യുന്നതാണ്. ശൈഖാനിയോടുള്ള അടങ്ങാത്ത പകയുടെ കഥ അവരുടെ കുലൈനിയുടെ കാഫി, ബഹ്റനിയുടെ ബുർഹാൻ ഇഹ്സാഇയുടെ റുജ്അ, ഹർറുൽ ആമിലിയുടെ ഈഖാള് തുടങ്ങിയ ഗ്രന്ഥങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശൈഖാനി കാഫിറാണെന്നും അവരെ തങ്ങളുടെ മഹ്ദി വന്നാൽ ഇഹലോകത്ത് വെച്ച് തന്നെ ശിക്ഷിക്കുമെന്നും മാത്രമല്ല അവർ നരകത്തിൽ നിത്യവാസികളാണെന്നും ശപിക്കപ്പെട്ട ഇബ്ലീസിന് പോലും ലഭിക്കാത്ത ശിക്ഷ അവർക്ക് ലഭിക്കുമെന്നുമൊക്കെ ശിയാക്കൾ പ്രചരിപ്പിക്കുന്നു.
ജഅ്ഫർ സാദിഖിൻ്റെ പേരിൽ കെട്ടിച്ചമച്ച ഒരു വ്യാജ നിർമിതിയിൽ ഇബ്ലീസ് അലി(റ) പറഞ്ഞതായി ഉദ്ധരിക്കുന്ന ഒരു കള്ളക്കഥയിൽ പരലോകത്ത് നരകത്തിൻ്റെ സൂക്ഷിപ്പുകാരൻ മാലിക് തന്നെ കൂട്ടി കൊണ്ടുപോയി നരകത്തിന്റെ ഭീകരതകൾ വർണിച്ചു കൊടുത്ത കൂട്ടത്തിൽ നരകത്തിന്റെ ഏഴാമത്തെ തട്ടിൽ അഗ്നിയുടെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ട രണ്ടാളുകളെ കണ്ടപ്പോൾ ഇവരാരാണെന്ന ചോദ്യത്തിന് അബൂബക്കറും ഉമറുമാണന്ന് മാലിക് വ്യംഗമായും വ്യക്തമായും ഉത്തരം പറയുന്നത് ധാരാളം ശീഈഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുഫീദ്, മജ്ലിസി, സഫാർ, സദുഖ് തുടങ്ങിയവർ ഈ കള്ളക്കഥ പ്രചരിപ്പിച്ചവരാണ്.
തിരുമേനി തന്റെ രണ്ട് മക്കളെ വിവാഹം കഴിച്ച് നൽകിയ ഹസ്രത്ത് ഉസ്മാൻ അങ്ങേയറ്റത്തെ ദാനശീലനും ഇസ്ലാമിന് വേണ്ടി തന്റെ ധാരാളം സമ്പത്ത് വിനിയോഗിച്ച വ്യക്തിയുമാണ്. വളരെ ലജ്ജാശീലനായ അദ്ദേഹം മൂന്നാമത്തെ ഖലീഫയും സ്വർഗ്ഗാവകാശികളിൽ ഒരാളായി നബി(സ) സന്തോഷമറിയിച്ച വ്യക്തിത്വവുമാണ്. ഇസ്ലാമിന്റെ പ്രചാരണത്തിൽ അസൂയ പൂണ്ട പേർഷ്യൻ ജൂത ഗൂഢാലോചനയുടെ ഫലമായി ജൂതനായ അബ്ദുല്ല ഇബ്നു സബഇന്റെ കുതന്ത്രങ്ങളിൽ കുടുങ്ങിയ ഒരു പറ്റം കലാപകാരികളുടെ കൈകളാൽ അദ്ദേഹം രക്തസാക്ഷിയായി. ശീഈ ചിന്തയുടെ ഉപജ്ഞാതാവായ ഇബ്നു സബഅ് ഉസ്മാൻ(റ)നെതിരിൽ പല കള്ളക്കഥകളും മിനഞ്ഞു പ്രചരിപ്പിക്കുകയുണ്ടായി. അതെല്ലാം ശിയാക്കൾ തങ്ങളുടെ ആധികാരിക ഗ്രന്ഥങ്ങളിൽ തങ്ങളുടെ ഇമാമുകളുടെ മൊഴികളായി രേഖപ്പെടുത്തി. ഹസ്രത്ത് ഉസ്മാൻ(റ) പറ്റി:
വ്യഭിചാര കുറ്റത്തിന് ശിക്ഷിക്കാൻ കൊണ്ടുവന്ന ഒരു സ്ത്രീയെ അദ്ദേഹം പ്രാപിക്കുകയും പിന്നീട് അവളെ എറിഞ്ഞു കൊല്ലുകയും ചെയ്തു എന്ന് ബയാളി രേഖപ്പെടുത്തുന്നു. (സ്വിറാത്തുൽ മുസ്തഖീം 3/30).
ശിയാക്കളുടെ ഏറ്റവും ആധികാരിക ഗ്രന്ഥമായ കുലൈനിയുടെ കാഫിയിൽ ഉദ്ധരിക്കുന്നത് കാണുക. “മൂന്നാമൻ തന്റെ മുൻഗാമികളെ തോൽപ്പിച്ചു കാക്കയെ പോലെ ഭക്ഷണവും ലൈംഗികതയുമായിരുന്നു തന്റെ പ്രധാനപ്പെട്ട ഹോബി.” (അൽകാഫി 277)
ഉസ്മാനും തന്റെ ഗവർണറും താൻ ഭക്ഷിക്കുന്നത് സമ്പത്ത് അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് ശ്രദ്ധിക്കാറില്ല. (മിർആതുൽ ഉഖൂൽ 4/278)
പ്രമുഖ ശിയാ പണ്ഡിതൻ നിഅ്മത്തുല്ലാ ജസാഇരി പറയുന്നു: ഉസ്മാൻ നബിയുടെ കാലത്ത് മുസ്ലിമായി അഭിനയിക്കുകയും കാപട്യം മറച്ചുവെക്കുകയും ചെയ്തു. (അൽ അൻവാർ 1/81), മറ്റൊരു ശിയാ പുരോഹിതൻ കിർകിയുടെ വാക്കുകൾ ഇങ്ങനെ “മനസിൽ ഉസ്മാൻ(റ)നോടു വിരോധം തോന്നാത്തവനും അദ്ദേഹത്തിന്റെ അഭിമാനം ഹനിക്കുന്നത് അംഗീകരിക്കാത്തവനും, അദ്ദേഹം സത്യനിഷേധിയാണെന്ന് വിശ്വസിക്കാത്തവനും അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുവും അവർ അവതരിപ്പിച്ച ഗ്രന്ഥത്തിൽ അവിശ്വസിക്കുന്നവരുമാണ്.” (നഫഹാത്തുല്ലാഹൂത് 1/57).
ഇതുകൊണ്ടൊന്നും നിർത്താതെ അദ്ദേഹത്തെ ശപിക്കൽ നിർബന്ധമാണെന്നും അവർ പ്രഖ്യാപിച്ചു. അൽമിസ്ബാഹ്, ഇൽമുൽ യഖീൻ എന്നീ ഗ്രന്ഥങ്ങളിൽ ഇത് കാണാം.
തന്റെ ഭാര്യയും നബിയുടെ മകളുമായ റുഖിയ്യ(റ)യെ ഉസ്മാൻ(റ) കൊലപ്പെടുത്തിയാതി ശിയാക്കൾ ആരോപിക്കുന്നു. സൂറ. ബലദിലെ “തന്നെ നേരിടാൻ ആർക്കും സാധിക്കില്ലെന്ന് അയാൾ വിചാരിക്കുകയാണോ എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ ശിയാ പണ്ഡിതൻ ഖുമ്മി പറയുന്നത് നബിയുടെ മകൾ റുഖിയ്യയെ കൊലപ്പെടുത്തിയ വിഷയത്തിൽ ഉസ്മാൻ(റ)നെ സംബന്ധിച്ച് അവതരിച്ചതാണിതെന്നാണ്. കുലൈനി പറയുന്നു. ഉസ്മാൻ(റ) റുഖിയ്യയെ കൊലപ്പെടുത്തിയപ്പോൾ പ്രവാചകർ അവരുടെ ഖബറിനരികിൽ നിന്ന് ആകാശത്തേക്ക് ശിരസ്സുയർത്തി തന്റെ കണ്ണുകൾ ജലാർദ്രമായി. (കാഫി 2/222).
ഒരു മകളെ കൊന്ന ആൾക്ക് ആരെങ്കിലും തന്റെ മറ്റൊരു മകളെ വിവാഹം ചെയ്തു കൊടുക്കുമോ? ശിായക്കളുടെ സഹാബി വിരോധത്തിന് മുമ്പിൽ യുക്തിക്ക് പ്രസക്തിയില്ലല്ലോ. ഖുലഫാഉർറാശിദയെക്കുറിച്ച് മാത്രമല്ല സ്വർഗ്ഗ പ്രവേശം കൊണ്ട് സന്തോഷമറിയിക്കപ്പെട്ട മുഴുവൻ സ്വഹാബികളെ കുറിച്ചും ഇപ്രകാരം കുഫ്റും നിഫാഖും അധർമ്മവും ആരോപിക്കുകയും ശാപവർഷം ചൊരിയുകയും ചെയ്തിട്ടുണ്ട്.
ഹസ്റത്ത് ആഇശ(റ) ശിയാ ദൃഷ്ടിയിൽ
ഇനി തിരുമേനിയുടെ പ്രിയപത്നിയും മുസ്ലിംകളുടെ മാതാവുമായ ആയിശ സിദ്ധീഖയെക്കുറിച്ച് ഇവരുടെ അഭിപ്രായമെന്താണെന്ന് നോക്കാം.
ഉമ്മഹാത്തുൽ മുഅ്മിനീനിന്റെ മഹത്വത്തെക്കുറിച്ച് മുസ്ലിംകളെ ബോധ്യപ്പെടുത്തേണ്ടതില്ല. നിങ്ങളിൽ അഹ്ലുബൈത്തിൽ നിന്ന് (തിരുമേനിയുടെ വീട്ടുകാർ) മ്ലേഛതകൾ എടുത്തുകളയാൻ അല്ലാഹു ഉദ്ദേശിക്കുന്നു എന്ന് വിശുദ്ധ ഖുർആൻ അഭിസംബോധനം ചെയ്തത് അവരെയാണ്. തിരുമേനിക്ക് ഏറ്റവും പ്രിയങ്കരരാണവർ. അവിടുത്തെ ചൂടും ചൂരും നുകർന്ന വഹ്യിന്റെ ആഗമനത്തിന് സാക്ഷികളായ മനുഷ്യചരിത്രത്തിലെ തുല്യതയില്ലാത്ത മഹിളാരത്നങ്ങൾ സിദ്ധീഖിന്റെ പ്രിയപുത്രി ആയിശ സിദ്ധീഖ ആകാശലോകത്തിനപ്പുറത്ത് നിന്ന് കുറ്റവിമുക്തരാക്കപ്പെട്ട തിരുമേനിയുടെ ഇഷ്ടഭാജനം അബൂബക്കറിന്റെ പ്രിയപുത്രി തനിക്കേറ്റവും പ്രിയം നിറഞ്ഞ തന്റെ പ്രിയതമ തന്റെ മനസ്സിൽ മറ്റാർക്കും ലഭിക്കാത്ത സ്നേഹകിരീടം ചൂടിയ ആയിശ. പ്രവാചക പത്നിമാരിലെ ഏക കന്യകയും അവരത്രെ. തിരുപത്നികളിൽ അവരുടെ സവിധത്തിൽ വെച്ച് മാത്രമാണ് ദിവ്യബോധനം അവതരിച്ചത്. തിരുമേനി ലോകത്തോട് വിടപറഞ്ഞ ഘട്ടത്തിൽ തന്റെ ചാരത്തുണ്ടായതും ശുശ്രൂഷകൾ നടത്തിയതും ആയിശ ബീവിയായിരുന്നു. അവരുടെ നെഞ്ചിൽ തല വെച്ചാണ് ലോകാനുഗ്രഹി ഭൗതിക ലോകത്തോടു വിടപറഞ്ഞത്. ഞാൻ നാളെ എവിടെയാണ് ആരുടെ വീട്ടിലാണ് എന്ന് തിരുമേനി വിയോഗത്തിന്റെ തലേദിവസം ആവർത്തിച്ചു ചോദിച്ചത് ഹസ്രത്ത് ആയിശ സിദ്ധീഖയുടെ ചാരത്തണയാനുള്ള കൊതികൊണ്ടായിരുന്നു. ഏറ്റവും പ്രിയപ്പെട്ടവർ ആരാണെന്ന ചോദ്യത്തിന് ആയിശയെന്നായിരുന്നു തിരുമേനി പ്രതിവചിച്ചത്. അവരുടെ കിടപ്പറയിൽ വെച്ച് അവരിൽ സംതൃപ്തനായി അവിടുന്ന് ഈ ലോകത്തോട് വിടപറഞ്ഞു. അവരുടെ മുറിയിൽ തിരുമേനിയെ കബറടക്കി. അവരുടെ ഉമിനീർ അവിടുത്തെ ഉമിനീരുമായി കൂടിക്കലർന്നുവെന്ന് ഹദീസുകളിൽ കാണാം. (ബുഖാരി 6/31)
പതിനെട്ടാം വയസ്സിൽ നിദാന്ത വൈധവ്യം ഏറ്റുവാങ്ങി എഴുപതി അഞ്ചാം വയസ്സിൽ ഇഹലോകവാസം വെടിയുന്നത് വരെ ഇസ്ലാമിക ഫിഖ്ഹിലും ഫത്വകളിലും അതുല്യ സംഭാവനകൾ അർപ്പിച്ചു ജീവിച്ച തിരുനബിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലോകത്തിന് പകർന്നു കൊടുത്ത ആയിശ സിദ്ധീഖയെക്കാൾ മഹോന്നതയായ സൗഭാഗ്യവതിയായ മറ്റേതൊരു സ്ത്രീ ജന്മമാണുള്ളത്.
ഇനി ഈ മഹതിയെക്കുറിച്ച് ശിയാക്കൾ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തൊക്കെയാണെന്ന് നോക്കാം. ()
നൂല് നെയ്ത് ബലപ്പെടുത്തിയ ശേഷം നൂലിനെ ഇഴകളാക്കി അഴിച്ചുകളയുന്നവളെ പോലെ നിങ്ങളാവരുത്. (നഹ്ൽ 92) എന്ന സൂക്തത്തിലെ നൂൽ നെയ്ത് ഇഴകളാക്കി അഴിച്ചുകളയുന്നവൾ ആയിശയാണ് തന്റെ വിശ്വാസത്തെ അഴിച്ചു കളഞ്ഞവളാണവർ (തഫ്സീറുൽ അയാശി 2/269/ബുർഹാൻ 2/383 ബിഹാറുൽ അൻവാർ 7/454).
വിശുദ്ധ ഖുർആനിലെ പ്രസ്തുത പരാമർശം ജാഹിലിയ കാലത്തെ ഒരു സ്ത്രീയെ കുറിച്ചാണെന്നാണ് ഖുർആൻ വ്യാഖ്യാതാക്കളിൽ ഏകോപിച്ചഭിപ്രായപ്പെടുന്നത്. എന്നാൽ ശിയാക്കൾ ഹസ്രത്ത് ആയിശ(റ)യുടെ പേരിൽ ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്.
നരകത്തിലെ ഒരു വാതിൽ അവർക്കുള്ളതാണെന്നും അവർ ആരോപിക്കുന്നു. നരകത്തിലെ ഏഴു വാതിലുകളിൽ ആറാമത്തെ വാതിൽ അസ്ക്കറിനുള്ളതാണ്. ജമൽ യുദ്ധത്തിൽ പങ്കെടുത്തത് കാരണമാണ് സൈന്യം എന്നർത്ഥമുള്ള ഈ പദപ്രയോഗം ആയിശ(റ)ൽ ഉപയോഗിക്കുന്നത്. (ബിഹാർ 4/378).
തിന്മകളുടെ മാതാവ് പിശാച് എന്നൊക്കെ ശിയാക്കൾ മഹതി ആയിശയെ വർണിക്കുന്നത് കാണാം. (സിറാത്തുൽ മുസ്തഖീം 3/135, 3/161).
മുനാഫിഖുകളുടെ തലവൻ അബ്ദുല്ലാ ഇബ്നു ഉബയ്യ് ആയിശ സിദ്ധീഖയുടെ ചാരിത്ര്യത്തെക്കുറിച്ച് ദുരാരോപണമുന്നയിച്ചപ്പോൾ തിരുേമനിയുടെ പ്രിയ പത്നിയെ കുറ്റവിമുക്തമാക്കി കൊണ്ട് അല്ലാഹു ഖുർആൻ സൂക്തമവതരിപ്പിക്കുകയും പ്രസ്തുത കക്ഷികൾക്കെതിരിൽ ശക്തമായി താക്കീതു നൽകുകയും ചെയ്തു. അല്ലാഹു നടത്തിയ പദപ്രയോഗം പരിശോധിച്ചാൽ ഇത്ര കടുത്ത പദപ്രയോഗം നടത്തി മറ്റൊരാൾക്കെതിരിലും ഖുർആൻ താക്കീതു നൽകിയതായി കാണാൻ സാധിക്കില്ല. ദുരാരോപണം നടത്തിയവരെ ഇരുലോകത്തിലും ശപിക്കപ്പെട്ടവരായും അവർക്ക് പരലോകത്ത് കടുത്ത ശിക്ഷയുള്ളതായും മുന്നറിയിപ്പ് നൽകുകയുണ്ടായി. കുറ്റവാളികൾ ഖേദപ്രകടനം നടത്തിയെങ്കിലും അതിന് നേതൃത്വം നൽകിയവർക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷവും തിരുപത്നിക്കെതിരെ ശിയാക്കൾ വ്യഭിചാരരോപണങ്ങൾ നടത്തുകയുണ്ടായി. എന്നാൽ ആരും അവരെ ശിക്ഷിക്കുകയോ വിചാരണ നടത്തുകയോ ചെയ്തില്ല. പ്രവാചകന്മാരായ നൂഹ്, ലൂഥ് എന്നിവരുടെ പത്നിമാർ അവരെ വഞ്ചിക്കുകയും അവരോട് നരകത്തിൽ പ്രവേശിക്കുക എന്ന് പറയപ്പെടുമെന്നുമുള്ള ഖുർആൻ വചനം ആയിശ(റ), ഹഫ്സ(റ) എന്നിവരെ കുറിച്ചാണെന്നും വഞ്ചന കൊണ്ടുദ്ദേശം വ്യഭിചാരമാണെന്നും ശിയാക്കൾ വ്യാഖ്യാനിക്കുകയുണ്ടായി. (തഫ്സീറുൽ ഖുമ്മി 343 അൽബുർഹാൻ 4/358)
പ്രവാചക പത്നിമാർ തിരുമേനിയുടെ വിയോഗാനന്തരം മറ്റാരെയും വിവാഹം കഴിക്കരുതെന്് വിശുദ്ധ ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഹസ്രത്ത് ആയിശ ജമൽ യുദ്ധ വേളയിൽ ത്വൽഹ(റ)യെ വിവാഹം കഴിച്ചതായി ശിയാഗ്രന്ഥങ്ങൾ ആരോപിക്കുന്നു. (തഫ്സീറുൽ ഖുമ്മി 260, ശാഫി 258, സിറാത്തുൽ മുസ്തഖീം 3/22).
ഇതുകൊണ്ടൊന്നും നിർത്താതെ മുസ്ലിംകളുടെ മാതാവ് ആയിശ സിദ്ധീഖയെക്കുറിച്ച് ഇസ്ലാമിന്റെ കൊടിയ ശത്രുക്കൾ പോലും പറയാനറക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങൾ ശിയാക്കൾ ഉന്നയിക്കുന്നു. ആ ദുഷിച്ച ആരോപണങ്ങൾ എടുത്തുദ്ധരിക്കുന്നത് ശീഇസം എന്താണെന്ന് തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. സത്യനിഷേധം ഉദ്ധരിക്കുന്നവൻ സത്യനിഷേധിയാവുകയില്ല എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത മനോവേദനയോടു കൂടി അതിവിടെ എടുത്തു പറയുന്നതിൽ മാന്യവായനക്കാർ ക്ഷമിക്കുമല്ലോ. ശിയാ പണ്ഡിതൻ റജബ് അൽ ബർസി പറയുന്നു. ആയിശ(റ) വഞ്ചനയിലൂടെ നാൽപ്പത് ദീനാർ സമാഹരിക്കുകയും അത് നബിയുടെ വിരോധികൾക്കിടയിൽ വീതിക്കുകയും ചെയ്തു. (മശാരിഖു അൻവാരിൽ യഖീൻ 86)
പ്രമുഖ ശിയാ പണ്ഡിതൻ നൂരി തബ്റസി പറയുന്നു. “ആയിശ തന്റെ ഒരു അടിമപെൺകുട്ടിയെ അണിയിച്ചൊരുക്കി ഇവളെ ഉപയോഗിച്ചു കൊണ്ട് താനിഷ്ടപ്പെടുന്ന ഒരു ഖുറൈശി യുവാവിനെ മെരുക്കിയെടുക്കാം എന്ന് പറഞ്ഞുവത്രെ.” (അൽ ഇഹ്തിജാജ് 82) നഊദുബില്ലാഹ്.
നൂഹ്, ലൂഥ് എന്നീ പ്രവാചകന്മാരുടെ ഭാര്യമാർ സദാചാര ലംഘനം നടത്തിയതിന്റെ പേരിലാണ് അവർ അവരെ വഞ്ചിച്ചു എന്ന ഖുർആൻ പ്രയോഗത്തിന്റെ താൽപര്യമെന്ന് മുഫസ്സിറുകൾ ആരും പറഞ്ഞിട്ടില്ല. നൂഹ് മാനസികരോഗിയാണെന്ന് തന്റെ പത്നി പറഞ്ഞതും ലൂഥ് നബിയുടെ അതിഥികളെ കുറിച്ച് തന്റെ ജനതക്ക് തന്റെ ഭാര്യ വിവരം നൽകിയതുമാണ് അവർ രണ്ട് പേരും നടത്തിയ വഞ്ചനയെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്. ആയിശ(റ) മഹ്റമിനെ കൂടാതെ യാത്ര ചെയ്തത് കൊണ്ട് ത്വൽഹ(റ)യെ കൊണ്ട് തന്നെ വിവാഹം ചെയ്യിപ്പിക്കുകയാണുണ്ടായത് എന്ന വാദവും കളവാണ്. കാരണം തന്റെ സഹോദരീ പുത്രൻ ഇബ്നു സുബൈറിന്റെ കൂടെയാണവർ ജമൽ യുദ്ധത്തിലേക്ക് പുറപ്പെട്ടത്.
യാസിർ അൽ ഹബീബ് എന്ന സമകാലിക ശിയാ പ്രബോധകൻ ഹസ്രത്ത് ആയിശ(റ)യെ കുറിച്ച് എഴുതിയ ‘അശ്ലീലത ആയിശയുടെ മറ്റൊരു മുഖം’ എന്ന പുസ്തകത്തിന് ആയിരത്തിലധികം പുറങ്ങളുണ്ട്. കഴിഞ്ഞ കാല ശിയാ ഗ്രന്ഥങ്ങളിൽ ഹസ്രത്ത് ആയിശ(റ)ക്കെതിരെ ഉന്നയിച്ച സദാചാര വിരുദ്ധ ആരോപണങ്ങളാണിതിൽ എഴുന്നള്ളിക്കുന്നത്. ലോകത്തിലേറ്റവും വലിയ തെമ്മാടിയെ കുറിച്ച് പോലും ആയിരം പുറങ്ങളിൽ ആരോപണം നടത്താൻ ഉണ്ടാവുമോ? അതിലെ ഓരോ തലക്കെട്ടുകളും സഭ്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നതായതു കൊണ്ട് ഇവിടെ പരാമർശിക്കുന്നില്ല. “നിങ്ങൾ വിശ്വാസികളാണെങ്കിൽ ഇത്തരം ദുരാരോപണങ്ങൾ ആവർത്തിക്കരുത്” എന്ന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു എന്ന ഇഫ്ക് സംഭവത്തെ കുറിച്ചുള്ള ഖുർആൻ സൂക്തത്തിന്റെ അടിസ്ഥാനത്തിൽ ഹസ്രത്ത് ആയിശ(റ)ക്കെതിരെ വീണ്ടും ദുരാരോപണം നടത്തുന്നവർ മതത്തിൽ നിന്ന് പുറത്ത് പോകുമെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഇല്ല. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ പറയുന്നു. “അല്ലാഹു നിരപരാധിയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആയിശ(റ)വിനെതിരിൽ ദുരാരോപണം ഉന്നയിക്കുന്നവർ മതത്തിൽ നിന്ന് വ്യതിചലിച്ചു പോയവരാണ്.” (അസ്സാരിമുൽ മസ്ലൂൽ 568).
ശാഫിഈ പണ്ഡിതൻ ഇബ്നു ഹജറുൽ ഹൈതമി പറയുന്നു: “ഹസ്രത്ത് ആയിശ(റ)ക്കെതിരിൽ വ്യഭിചാരാരോപണം ഉന്നയിക്കുന്നവർ കാഫിറാകുമെന്നാണ് ഇഫ്ക സംഭവത്തിൽ നിന്ന് മനസ്സിലാവുന്നത്. അത് നമ്മുടെ ഇമാമുകളും അല്ലാത്തവരും വ്യക്തമാക്കിയതാണ്. കാരണം അവർ ഖുർആന്റെ പ്രമാണങ്ങൾ കളവാക്കുന്നവരാണ്. അവയെ കളവാക്കുന്നവർ സത്യനിഷേധികളാണെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല.” (അസ്സവാഇഖുൽ മുഹ്രിഖ 101).
ആയിശ(റ)യും ഹഫ്സ(റ)യും തങ്ങളുടെ പിതാക്കന്മാരുമായി ഗൂഢാലോചന നടത്തി നബി(സ)യുടെ രഹസ്യം വെളിപ്പെടുത്തുകയും നബി(സ)ക്ക് വിഷം കൊടുക്കുകയും അതു മുഖേന തിരുമേനി മരണപ്പെടുകയും ചെയ്തുവെന്ന് ശിയാക്കൾ പ്രചരിപ്പിച്ചു. (തഫ്സീറുസ്സാഫി 1/305, അയ്യാശി 1/200, ബിഹാറുൽ അൻവാർ 6/504).
ഹസ്രത്ത് മുആവിയ വിഗ്രഹാരാധന നടത്തിയിരുന്നുവെന്നും വാൾ ഭയന്നാണ് ഇസ്ലാം സ്വീകരിച്ചതെന്നും കഴുത്തിൽ കുരിശ് ചുമന്നാണ് മരിച്ചതെന്നും അദ്ദേഹം ഇബ്ലീസിനേക്കാൾ ഉപദ്രവകാരിയാണെന്നും തന്റെ ദൈവനിഷേധം ഇബ്ലീസിന്റെ ദൈവനിഷേധത്തേക്കാൾ കടുത്തതാണെന്നും താൻ വഴികേടിന്റെ തലവനാണെന്നും സത്യനിഷേധികളുടെ നേതാവാണെന്നും ഈ സമുദായത്തിലെ ഫിർഔനാണെന്നും നരകത്തിലെ നിത്യവാസിയാണെന്നുമൊക്കെയാണ് മഹാനായ ഈ സ്വഹാബിവര്യനെ കുറിച്ച് ശിയാക്കൾ പ്രചരിപ്പിക്കുന്നത്. സുന്നികളിൽ പലരും ശിയാ പ്രചരണങ്ങളിൽ കുടുങ്ങി ഹസ്രത്ത് മുആവിയക്കെതിരെ കെട്ടിച്ചമച്ച പല ദുരാരോപണങ്ങളും ഏറ്റുപിടിച്ചു പ്രചരിപ്പിക്കുന്നു എന്നത് അങ്ങേയറ്റം ദുഃഖകരവും ലജ്ജാകരവുമാണ്.
പ്രമുഖ സ്വഹാബി അംറുബ്നുൽ ആസ്വ്(റ) വ്യഭിചാരത്തിൽ പിറന്നവനാണെന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്. (അഖാഇദുൽ ഇമാമിയ്യ 3/66) ജാരസന്തതി, കുതന്ത്രശാലി, വൃത്തികെട്ടവൻ, മുനാഫിഖ്, പ്രവാചക ശത്രു, ഏറ്റവും മോശപ്പെട്ടവൻ എന്നീ വിശേഷണങ്ങളാണ് മഹാനായ ഈ സ്വഹാബിക്കെതിരിൽ അവർ ആരോപിക്കുന്നത്. ചുരുക്കത്തിൽ അല്ലാഹുവും റസൂലും തൃപ്തിപ്പെട്ടവരും അവർക്ക് പ്രിയപ്പെട്ടവരും ശിയാക്കൾക്ക് ഏറ്റവും വെറുപ്പുള്ളവരും അവരുടെ വീക്ഷണത്തിൽ ഇസ്ലാമിന്റെ കൊടിയ ശത്രുക്കളും വഞ്ചകരും ചതിയന്മാരുമത്രെ.